ക്രിസ്തുമസ് ഈസ്റ്റർ ഹാല്ലോവീൻ എന്നിവയൊക്കെ പോലെ തന്നെ ക്രൈസ്തവവല്ക്കരിക്കപ്പെട്ട ഏതൊരു പാഗൻ ബിംബങ്ങളുടെയും ആഘോഷങ്ങളുടെയും കൂട്ടത്തിലുള്ള ഒരുത്സവമാണ് വാലന്റൈൻ ദിനം.
സാമ്പത്തിക ഉദാരവൽക്കരണത്തോടൊപ്പം 90കളിൽ MTV വഴി ഇന്ത്യക്കാർക്കു സുപരിചിതമായ ഈ പ്രണയദിനം, യഥാർത്ഥത്തിൽ ലൂപ്പർകലിയ എന്ന പുരാതന റോമൻ പേഗൻ ഫെർട്ടിലിറ്റി ഉത്സവം ആയിരുന്നുവെന്നു ആർക്കെല്ലാമറിയാം? പിന്നീട് ക്രിസ്തുമതം വാലന്റൈൻ എന്ന വിശുദ്ധന്റെ പേരിലാക്കി തട്ടിയെടുത്ത ഈ ആഘോഷം അമേരിക്കയുടെ ആഗോള സാംസ്കാരിക അധിനിവേശ തന്ത്രത്തിന്റെ ഭാഗമായി പുതുജീവൻ കൈക്കൊണ്ടിരിക്കുന്നു.ദേശീയതയില്നിന്ന് അന്തര്ദേശീയതയുടെ ഭാഗമാക്കി പുതുതലമുറയെ മാറ്റിയെടുക്കേണ്ടത് അമേരിക്കൻ സാമ്രാജ്യത്ത മോഹത്തിനും കോർപ്പറേറ്റ് വിപണന തന്ത്രങ്ങൾക്കും അത്യാപേക്ഷികമാണെന്നു പറയാതെ വയ്യ.

പുരാതന റോമാക്കാർ, ക്ഷുദ്രശക്തികളെ അകറ്റി, ആരോഗ്യവും പുഷ്ക്കലതയും നേടി നഗരത്തെ ശുദ്ധീകരിക്കുന്നതിനായ് വസന്തത്തിന്റെ ആരംഭ കാലത്തിൽ (ഫെബ്രുവരി 13 -15) ലുപെർകാലിയ എന്നൊരു ഉത്സവം കൊണ്ടാടിയിരുന്നു. കാലങ്ങൾക്ക് മുമ്പ് വസന്തഋതു വിന്റെ ആരംഭത്തോടനുബന്ധിച്ചു ഫെബ്രുവ എന്ന പേരിൽ നടത്തിയിരുന്ന ശുചീകരണ ചടങ്ങുകൾ (ഫെബ്രുവരി മാസത്തിനു പേര് ലഭിച്ചത് ഇതിൽ നിന്നാണ്.) ലുപർകാലിയ ഉത്സവത്തിൽ ഉള്പ്പെടുത്തപ്പെട്ടു. റോമൻ ദേവനായ ലുപെർകുസ് ആട്ടിടയരുടെ ദേവനായാണ് അറിയപ്പെടുന്നത്. ലുപെർകുസിന്റെ ക്ഷേത്രം ഫെബ്രുവരി 15 നാണ് സ്ഥാപിച്ചത് എന്നാണ് വിശ്വാസം. റോമാ നഗരത്തെ ചെന്നയ്ക്കളിൽ നിന്നും സംരക്ഷിക്കുന്നത് ലുപെർകുസ് ആണെന്ന് റോമാക്കാർ വിശ്വസിച്ചിരുന്നു. പലറ്റിൻ കുന്നിലെ ലുപെർകൽ ഗുഹയിൽ വെസ്റ്റൽ വിർജിനുകളുടെ സഹായത്തോടെ ലുപെർചി (പൂജാരികൾ ) നായയേയും ആടുകളെയും ബലികൊടുത്തു ശുദ്ധീകരണ കർമ്മം നിർവഹിച്ചിരുന്നു. പിന്നീട് സമൃദ്ധമായ സദ്യയ്ക്ക് ശേഷം നഗരാതിർത്തിയിലൂടെ അവിടെ കൂടി നില്ക്കുന്ന ജനങ്ങളുടെ മേൽ ആട്ടിൻതോല് കൊണ്ടുള്ള വാറു കൊണ്ട് അടിച്ചു കൊണ്ട് ലൂപർചികൾ ഓടുന്നു. സ്ത്രീകൾ ഈ അടിയേറ്റാൽ സന്താനലബ്ദിക്കും, വന്ധ്യത തടയാനും, പ്രസവ സമയത്തെ വേദനയുടെ കാഠിന്യം കുറയാനും സാധിക്കും എന്നായിരുന്നു വിശ്വാസം. റോമാ നഗരം സ്ഥാപിച്ച റോമുലസ്, രേമുസ് എന്നീ ഇരട്ട ബാലന്മാരെ പാലുകൊടുത്തു സംരക്ഷിച്ച അമ്മ ചെന്നായ ലൂപയെ ആദരിക്കുവാൻ കൂടിയാണ് ലുപർകലിയ (ചെന്നായ ഉത്സവം) ആഘോഷിച്ചിരുന്നത്. AD 44 ൽ ഈ ആഘോഷം നടന്നതായി ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
പ്രണയപ്പനിയുടെയും (febra ) സ്ത്രീകളുടെയും വിവാഹത്തിന്റെയും ദേവത ആയ ജൂണോ ഫെബ്രുവറ്റയുടെ പുണ്യസമയമായും ഫെബ്രുവരിയെ റോമാക്കാർ കരുതിയിരുന്നു. വസന്തോത്സവ സമയത്ത് കൗമാര പ്രായക്കാർ പെങ്കുട്ടികളുടെ പേരുകൾ നറുക്കെടുത്തു ഉത്സവം ഒരുമിച്ചാഘോഷിക്കുന്ന ഏർപ്പാടുണ്ടായിരുന്നു. നൂറ്റാണ്ടുകളോളം ഈ കീഴ്വഴക്കം റോമിൽ നിലനിന്നിരുന്നു.
ക്രിസ്തുമതം പാഗൻ ഉത്സവം കൈവശപ്പെടുത്തിയതെങ്ങനെ
കൊൻസ്റ്റന്റൈൻ (AD 325 ) ക്രിസ്തുമതത്തെ റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതം ആക്കിയപ്പോൾ പാഗൻ ആഘോഷങ്ങളെ എല്ലാം തന്നെ നിറുത്തലാക്കണം എന്നായിരുന്നു സഭാമേലധ്യക്ഷരുടെ ആഗ്രഹം. എന്നാൽ, ലുപർകലിയ ഉത്സവാഘോഷം നിറുത്തലാക്കാൻ ജനങ്ങൾ അനുവദിക്കുകയുണ്ടായില്ല. ഒടുവിൽ എ ഡി 494 ൽ ഗലെഷിയസ് മാർപാപ്പക്ക് ഈ പാഗൻ ആഘോഷത്തെ ക്രിസ്ത്യൻ വിശുദ്ധന്റെ പേരിലേക്ക് മാറ്റുവാൻ സാധിച്ചു. കൂടാതെ, തീർത്തും അക്രൈസ്തവമായ പുഷ്കലത്വതിലൂന്നിയ സമ്പ്രദായങ്ങളെ ജനം മറക്കാനുതകുന്ന കാര്യങ്ങൾ തങ്ങളാൽ കഴിയുന്ന വിധം ചെയ്യുവാനും സഭ ശ്രമിച്ചു.
എന്നാൽ, ചില ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ, വാലന്റൈനെ സംബന്ധിച്ചുള്ള പല മിത്തുകളും ഉടലെടുത്തത് പതിനാലാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലാണെന്ന് കാണുന്നുണ്ട്. പ്രത്യേകിച്ച്, ജെഫ്രി ചോസർ തന്റെ രചനകളിൽ ( Parliament of Foules, 1382) വാലന്റൈൻ ദിനത്തോടനുബന്ധിച്ചുള്ള പല ആചാരങ്ങളും വിവരിച്ചിട്ടുള്ളതായ് കാണാം. അതുപോലെ, പതിനാലാം നൂറ്റാണ്ടിലെ ഒരു ഫ്രഞ്ച് രേഖയിൽ റ്റെർനി യിലെ ബിഷപ്പ് ആയ വലെന്ടിനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന് പ്രണയിതാക്കളുമായ് എന്തെങ്കിലും ബന്ധം ഉണ്ടായതായി കാണുന്നില്ല. കാൽപ്പനികത (romanticism ) സാഹിത്യത്തിന്റെ മുഖമുദ്ര ആയിരുന്ന പതിനെട്ടാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിൽ പ്രണയിതാക്കൾ പരസ്പരം പ്രേമ ലേഖനം കൈമാറുന്ന പ്രവണത ആരംഭിച്ചു.

Mischievous Valentine, late 19th/early 20th century. AHMC – Valentines blog.nyhistory.org
1850 കളിൽ അമേരിക്കയിൽ ഇമ്മാതിരി പ്രണയാശംസാകാർഡുകൾ വൻതോതിൽ വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിക്കുന്നത് ആരംഭിക്കുകയും ഇന്ന് ലോകം മുഴുവൻ ഉപഭോക്തൃസംസ്കാരത്തിന്റെ പാത പിന്തുടരുകയും ചെയ്യുന്നു
പ്രണയദിനത്തിൽ ആവശ്യത്തിനു മദ്യം ലഭിക്കാത്തതിനാൽ 1929 ഫെബ്രുവരി 14നു ചിക്കാഗോയിൽ ഒരു വൻ കലാപം തന്നെ ഉണ്ടായി. മദ്യനിരോധനം നിലനിന്നിരുന്നതിനാൽ അന്ന് ക്രിസ്തീയ പുരോഹിതർക്ക് മാത്രമേ മദ്യം നിർമ്മിക്കാൻ ലൈസന്സുണ്ടായിരുന്നുള്ളൂ.
ചുരുക്കത്തിൽ, മധ്യകാലഘട്ടത്തിൽ ക്രിസ്തുമതം പാഗൻ സമ്പ്രദായങ്ങളെ കൈവശപ്പെടുത്തി ഉണ്ടാക്കിയ ക്രിസ്തുമത ആഘോഷങ്ങളെ ഇന്ന് അമേരിക്കൻ നവ സാമ്രാജ്യത്ത കച്ചവട താൽപ്പര്യങ്ങൾ കൈവശപ്പെടുത്തിയിരിക്കുന്നു. ഇതൊന്നും അറിയാതെ ഭാരതത്തിന്റെ ഒരു കോണിൽ നിന്നും നോക്കുന്ന മർത്ത്യാ നീ കഥയെന്തു കണ്ടു !!!
ഭാരതത്തിലെ വസന്തോത്സവം
അതി ശൈത്യത്തിൽ തണുത്തുറഞ്ഞിരിക്കുന്ന പ്രകൃതിയും ജീവജാലങ്ങളും വസന്ത ഋതുവിൽ സന്തുഷ്ടരും ഉല്ലാസഭരിതരും ആകുന്നതു സ്വാഭാവികമാണ്. റോമാക്കാർക്ക് ലുപെർകലിയ ഉത്സവം ആയിരുന്നെങ്കിൽ, നാം ഭാരതീയർ വസന്തഋതുവിനെ വരവേൽക്കുന്നത് വസന്ത പഞ്ചമി ആഘോഷിച്ചാണ്.
പുരാതന ഭാരതീയ സാഹിത്യത്തിൽ, വസന്ത പഞ്ചമിക്ക് ശൃംഗാര രസം ആണുള്ളത്. ഇന്നും പഞ്ചമി ആഘോഷങ്ങളിൽ ചിലയിടങ്ങളിൽ കാമദേവനെയും ഭാര്യ രതീദേവിയേയും അവരുടെ സുഹൃത്ത് വസന്തനെയും (വസന്ത ഋതു ) ആദരിക്കപ്പെടുന്നുണ്ട്. നൃത്ത നൃത്യാദികളും സംഗീതവും എല്ലാമായി എങ്ങും ഉത്സവമയം ആയിരിക്കും. ഇന്ന് പൊതുവെ ഈ ആഘോഷരീതികളിൽ നിന്നും മാറി ബ്രഹ്മ വൈവൃത പുരാണത്തിലധിഷ്ഠിതമായി സരസ്വതി ദേവിക്ക് കൂടുതൽ പ്രാമുഖ്യം വന്നു ചേർന്നു.
വസന്ത പഞ്ചമിയും പ്രണയവും തമ്മിലുള്ള ബന്ധം കാരണമാണോ എന്നറിയില്ല ചില സ്ഥലങ്ങളിൽ വിവാഹത്തിന് ഏറ്റവും ശുഭദിനമായി പഞ്ചമി നാൾ കണക്കാക്കാറുണ്ട്. വസന്ത പഞ്ചമിയിൽ ആരംഭിച്ചു ഹോളി ആഘോഷത്തോടെ അവസാനിക്കുന്ന ഒരു ഉത്സവ കാലമായി വസന്തോത്സവമാഘോഷിക്കുന്ന സമ്പ്രദായവും നിലവിലുണ്ട്. വസന്ത പഞ്ചമിക്കും ഹോളിക്കും ഇടയിലുള്ള 40 ദിനം പരമശിവനാൽ വെണ്ണീറാക്കപ്പെട്ട കാമദേവന് വേണ്ടി രതീദേവി അനുഷ്ഠിച്ച തപസ്സിന്റെ കാലഘട്ടമായി കരുതി വരുന്നു. ബൈതാനിലെ ബലരാമക്ഷേത്രത്തിൽ വസന്തപഞ്ചമി ദിനം മുതൽ ഹോളി ഗീതങ്ങൾ പാടി പരസ്പരം നിറങ്ങൾ വിതറിത്തുടങ്ങുന്നു.
പട്ടം പറത്തിയാണ് പഞ്ചാബിൽ ബസൻറ് ഉത്സവം ആഘോഷിക്കപ്പെടുന്നത്. മഹാരാജാരഞ്ജിത്ത്സിംഗ് ആണ് പട്ടം പറത്തുന്നത് ഒരു പ്രധാന ചടങ്ങായി മാറ്റിയത്. ഇന്നത്തെ പാകിസ്ഥാനിൽ ഉൾപെട്ട പഞ്ചാബു മേഖലയിൽ ബസന്റ് ആഘോഷം നിരോധിച്ചതുമായി ബന്ധപെട്ടു അടുത്ത കാലത്ത് കുറെ വിവാദങ്ങൾ ഉണ്ടായിരുന്നു.